പകര്‍ച്ചപനിയുടെ ആഘാതം തീര്‍ന്നില്ല. അതിന് പിന്നാലെ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി കോളറയും പടർന്നുപിടിക്കാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. മലപ്പുറത്തും പത്തനംതിട്ടയിലും കോളറ മരണം റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വടക്കൻ കേരളത്തിൽ മലപ്പുറത്തും കോഴിക്കോടുമാണ് കോളറ പടർന്നുപിടിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഇതിനോടകം ആറ് പേർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പശ്ചിമബംഗാളിൽ നിന്നെത്തിയ അന്യ സംസ്ഥാന തൊഴിലാളികളിലാണ് ആദ്യം കോളറ സ്ഥിരീകരിച്ചത്.
മലപ്പുറത്തും പത്തനംതിട്ടയിലുമാണ് കോളറ മരണം റിപ്പോർട്ട് ചെയ്തത്. കോളറ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാൻ സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലെയും ഡിഎംഒമാർക്ക് ആരോഗ്യ വകുപ്പ് സർക്കുലർ അയച്ചിട്ടുണ്ട്.
ഡെങ്കിപ്പനിയും പകർച്ചപ്പനിയും പടർന്നുപിടിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കോളറയും പടരുന്നത്. പനി ബാധിച്ച് മാത്രം ഏകദേശം 170ഓളം പേർ സംസ്ഥാനത്ത് ഈ വർഷം മരണപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. കോളറയും കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
The post സംസ്ഥാനത്ത് കോളറ പടരുന്നു; മലപ്പുറത്തും പത്തനംതിട്ടയിലും മരണം appeared first on Daily Indian Herald.