സിനിമാ ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക മൊഴി നൽകിയ ആക്രമണത്തിനിരയായ നടി. സംഭവത്തിൽ ചൂണ്ടുവിരൽ നടന്റെ രണ്ടാം ഭാര്യയിലേയ്ക്കു നീളുന്ന രീതിയിലുള്ള മൊഴിയാണ് ഇപ്പോൾ ആക്രമണത്തിനിരയായ യുവ നടി ഇപ്പോൾ പൊലീസിനു നൽകിയിരിക്കുന്നത്. ആക്രമണത്തിനു പിന്നിലെ ഗൂഡാലോചന വെളിപ്പെടുത്തുമെന്ന പൾസർ സുനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വീണ്ടും പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
ഉന്നത പൊലീസ് സംഘം കൊച്ചിയിൽ തമ്പടിച്ച് നടിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. നടിയും ആരോപണ വിധേയനായ നടനും തമ്മിൽ വസ്തു സംബന്ധമായി ഉണ്ടായതായി പറയപ്പെടുന്ന ആരോപണം സംബന്ധിച്ചായിരുന്നു പ്രധാനമായും അന്വേഷണ സംഘം തിരക്കിയതെന്നാണ് സൂചന. തലസ്ഥാനത്തു നിന്നെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലായിരുന്നു മൊഴിയെടുപ്പ്.
ഇരുവരും തമ്മിൽ നല്ല ബന്ധത്തിലല്ലാതിരുന്നത് എന്ത് കൊണ്ടാണെന്നും വിശദമായി തന്നെ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് നീക്കം.
ജയലിൽ നിന്ന് സഹതടവുകാരൻ വഴി നടന്റെ സുഹൃത്തായ യുവ സംവിധായകന് പൾസർ സുനി കൊടുത്തയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കത്തെഴുതിയത് അവസരം മുതലെടുത്ത് പ്രതി നടനെ ബ്ലാക്ക്മെയിൽ ചെയ്യുന്നതിനു വേണ്ടി നടത്തിയ നീക്കമാണോ എന്നും പൊലീസ് പരിശോധിച്ചിരുന്നു.
പ്രതികൾ ചില ഇടനിലക്കാർ വഴി ചെയ്ത കോൾ നടന്റെ ഡ്രൈവറും യുവസംവിധായകനും റെക്കോർഡ് ചെയ്തിരുന്നു. ഇതാണ് ബ്ലാക്ക്മെയിൽ സാധ്യത വർദ്ധിപ്പിക്കാൻ കാരണമായിരുന്നത്.
എന്നാൽ നടി ഇപ്പോൾ നൽകിയ മൊഴി കേസ് വീണ്ടും സങ്കീർണ്ണമാക്കുന്നതായാണ് ലഭിക്കുന്ന വിവരം.
ഈ സാഹചര്യത്തിൽ നടൻ, യുവസംവിധായകൻ, നടന്റെ ഡ്രൈവർ തുടങ്ങിയവരുടെ അടുത്തു നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. യുവ സംവിധായകനിൽ നിന്നും നേരത്തെ ഒരു വട്ടം പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നതാണ്.
ഇപ്പോൾ വെളിവായ പുതിയ ചില വെളിപ്പെടുത്തലുകളുടെ വിശദാംശം ചോദിച്ചറിയുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീണ്ടും മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ പ്രതികളുടേയും ആരോപണ വിധേയരുടേയും ബന്ധപ്പെട്ട ഇടനിലക്കാരുടേയും മൊബൈൽ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ ശാസ്ത്രീയമായ തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇത് പൂർത്തീകരിച്ച ശേഷം ഉടൻ തന്നെ താരമുൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തും.
മുൻപ് പ്രതികൾ ഉൾപ്പെടെയുള്ളവരുടെ കോൾ വിശദാംശങ്ങൾ പരിശോധിച്ചിരുന്നെങ്കിലും ഇടനിലക്കാരായി ഇപ്പോൾ പ്രത്യക്ഷപ്പെട്ടവരുടേത് പരിശോധിച്ചിരുന്നില്ല.
അതേ സമയം കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ അടിയന്തര കോർ കമ്മറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആരോപണ വിധേയനായ നടനും യോഗത്തിൽ പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം.
പൊലീസ് ചോദ്യം ചെയ്യലിൽ പറയാത്ത കാര്യങ്ങൾ പ്രതികൾ ഇപ്പോൾ പറയുന്നതും നടി കൂടുതൽ ‘വിശദാംശങ്ങൾ’ കൈമാറിയതുമെല്ലാം ഉന്നത ഉദ്യോഗസ്ഥരെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പ്രേരകശക്തികൾ പുറത്തുണ്ട് എന്നു തന്നെയാണ് നിഗമനം.
ഇത് സത്യം പുറത്തു കൊണ്ടുവരുന്നതിന് വേണ്ടിയാണോ അതോ നടനെതിരായ ട്രാപ്പാണോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തു വിടാതെ അതീവ രഹസ്യമായാണ് പോലീസിന്റെ നീക്കം.
The post നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഡാലോചനയുടെ ചൂണ്ടുവിരൽ നടന്റെ രണ്ടാം ഭാര്യയിലേയ്ക്ക്; വ്യക്തമായ മൊഴിയുമായി ആക്രമണത്തിനിരയായ നടി appeared first on Daily Indian Herald.