Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20567

പാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത; പലവട്ടം ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ജോയിന്റ് ഡയറക്ടറായ വൈദികന് പങ്കുണ്ടെന്ന് ആരോപണം

$
0
0

പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഏറുന്നു. മരണപ്പെട്ട ജീവനക്കാരി ലൈഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഫെബ്രുവരി 20 ന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആശുപത്രിയിലെ രണ്ടു ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്.

ഈ മാസം ആദ്യ ആഴ്ചയില്‍ രണ്ടുപേര്‍ ആത്മഹത്യാ ശ്രമം നടത്തുക കൂടി ചെയ്തതോടെ ആശുപത്രിയില്‍ കൊടിയ പീഡനമാണ് നടക്കുന്നതെന്ന ആക്ഷേപങ്ങളും ശക്തമായി. ഇതോടെ ഈ മരണങ്ങളിലും ആത്മഹത്യാ ശ്രമങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായ വൈദികന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നതോടെ ബിജെപിയുടെയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തില്‍ ആശുപത്രിക്കെതിരെ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 21നാണ് ചിറ്റൂര്‍ സ്വദേശിനിയായ നഴ്സ് ആത്മഹത്യ ചെയ്തത്. ഇരുപതുകാരിയായ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. പാലക്കാട് പൊലീസ് സര്‍ജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മരിച്ച പെണ്‍കുട്ടി നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായി എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റു പരിക്കുകളോ ഒന്നും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് ക്രൈംബ്രാഞ്ച് സംഘം.

അതേസമയം, പാലന ആശുപത്രിയിലെ ജീവനക്കാര്‍ തുടരെ ആത്മഹത്യ ചെയ്യുന്നതും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതുമായ സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് രാഷ്ട്രീയ കക്ഷികള്‍ സമരം തുടങ്ങിയിട്ടുള്ളത്. ജീവനക്കാരുടെ മുഴുവന്‍ ദുരൂഹ മരണങ്ങളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ രണ്ടു ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. ഇതിന് പുറമെ രണ്ടു പേര്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു.

നഴ്‌സുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുകാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്. 2016 ഡിസംബര്‍ അഞ്ചിനാണ് പാലക്കാട് കാവശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പാലക്കാട്ടെ പാലന ആശുപത്രിയില്‍ നഴ്‌സായിരുന്നു പെണ്‍കുട്ടി. ഫെബ്രുവരി 21 ന് ചിറ്റൂര്‍ സ്വദേശിയായ നഴ്‌സും ആത്മഹത്യ ചെയ്തു. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ മറ്റ് രണ്ട് നഴ്‌സുമാര്‍ ആത്മഹത്യാശ്രമം നടത്തി.

പാലക്കാട് കോട്ടായി, അട്ടപ്പള്ളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ നേരത്തേയും ആത്മഹത്യ ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കേസൊതുക്കാന്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കിയെന്നും ആക്ഷേപം ഉയരുന്നു. 22 ജീവനക്കാരികളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി നഴ്സിങ് കൗണ്‍സിലിനും പരാതി നല്‍കിയിരുന്നതായി സൂചനയുണ്ട്.

എന്നാല്‍ പെണ്‍കുട്ടികളുടെ വീട്ടുകാരോ ബന്ധപ്പെട്ടവരോ പരാതി ഒന്നും നല്‍കാത്തതിനാല്‍ പൊലീസ് സ്വമേധയാ ഈ കേസ് അന്വേഷിച്ച് വരികയാണ്. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെയും മറ്റൊരു ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. നഴ്‌സുമാരുടെ മരണത്തിന് പിന്നിലെ ദുരൂഹത മറനീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കേസൊതുക്കാന്‍ ശ്രമം നടന്നെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയും സമരരംഗത്തുണ്ട്.

അതേസമയം, ആശുപത്രിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി പാലന ആശുപത്രി മാനേജ്മെന്റും രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്നും ആശുപത്രിക്കോ മാനേജ്‌മെന്റിനോ പങ്കില്ലെന്നുമാണ് കഴിഞ്ഞദിവസം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഒരു എക്‌സ്‌റേ ജീവനക്കാരിയും നഴ്‌സുമാണ് ആത്മഹത്യ ചെയ്തത്. മറ്റു രണ്ടുപേര്‍ ആത്മഹത്യക്കു ശ്രമിച്ചു. ഇതിലൊന്നും ആശുപത്രിക്കു പങ്കില്ല. മരിച്ചവരുടെ ബന്ധുക്കളോ ആത്മഹത്യക്കു ശ്രമിച്ചവരോ പരാതി പറഞ്ഞിട്ടില്ല. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ട ചിലരാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നും ആണ് ആശുപത്രി മാനേജ്‌മെന്റ് പറയുന്നത്.

The post പാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത; പലവട്ടം ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ജോയിന്റ് ഡയറക്ടറായ വൈദികന് പങ്കുണ്ടെന്ന് ആരോപണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20567

Trending Articles