Quantcast
Viewing all articles
Browse latest Browse all 20559

ജോയ് ആലുക്കാസിന്റെ ഷോറുമില്‍ ജീവനക്കാര്‍ കോടികളുടെ സ്വര്‍ണം കടത്തി; മൂന്നുപേര്‍ അറസ്റ്റില്‍; മുഖ്യ പ്രതിയായ യുവതി ഒളിവില്‍

കൊച്ചി : ജോയ് ആലുക്കാസിന്റെ ഷോറുമില്‍ നിന്ന് കോടികളുടെ സ്വര്‍ണം കടത്തിയ ജീവനക്കാര്‍ പോലീസ് പിടിയിലായി. ഷോറൂം മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍ പൗലോസ്, അസിസ്റ്റന്റ് ജൂവലറി മാനേജര്‍ ഫ്രാങ്കോ എന്നിവരാണ് അറസ്റ്റിലായത്.

മാനേജരും സംഘവും ഗൂഢാലോചന നടത്തി രണ്ടുകോടി 35 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തുകയായിരുന്നുവെന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നത്. 7202.910 ഗ്രാം തൂക്കംവരുന്ന സ്വര്‍ണം കടത്തിക്കൊണ്ടുപോയി വില്‍പന നടത്തി പണം പങ്കിട്ടെടുത്തുവെന്നാണ് കേസ്. ഷോപ്പിലെ പ്രതിദിന സ്റ്റോക്ക് പരിശോധിച്ച് റീജണല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട ചുമതലയുണ്ടായിരുന്ന പ്രതികള്‍ സ്റ്റോക്കില്‍ കൃത്രിമം കാട്ടി സ്വര്‍ണം വിറ്റു. ഈ ആഭരണങ്ങള്‍ ഷാര്‍മിളയ്ക്ക് ആഭരണങ്ങള്‍ കൈമാറുകയായിരുന്നു. പിന്നീട് ഇതു മറിച്ചുവിറ്റു. പണം വീതിച്ചെടുക്കുകയും ചെയ്തു

ആറുമാസം കൂടുമ്പോള്‍ ഹെഡ് ഓഫീസില്‍നിന്ന് ഓഡിറ്റര്‍മാര്‍ വന്നു നടത്തുന്ന പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്. സെപ്റ്റംബര്‍ 20 ന് ഓഡിറ്റിങ്ങിനെത്തിയ സംഘം സ്വര്‍ണാഭരണങ്ങള്‍ കുറവുള്ളതായി കണ്ടെത്തി. സ്റ്റോക്ക് കുറവ് രേഖപ്പെടുത്താതെ സ്വര്‍ണാഭരണങ്ങളിലെ ബാര്‍ കോഡ് മുറിച്ചുമാറ്റി കമ്പ്യൂട്ടര്‍ സ്‌കാന്‍ ചെയ്ത് സ്റ്റോക്ക് അതേപടി കണക്കില്‍ നിലനിര്‍ത്തിയശേഷം ആഭരണങ്ങള്‍ കടയില്‍നിന്നും മാറ്റിയതായി പ്രതിദിന റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ വ്യക്തമായി.

മറ്റു ജീവനക്കാര്‍ തട്ടിപ്പ് മനസിലാക്കാതിരിക്കാന്‍ തുറവൂര്‍ സ്വദേശിനി ഷാര്‍മിളയെ സ്വര്‍ണം വാങ്ങാനെന്ന നിലയില്‍ കടയിലെത്തിച്ച് മറ്റുള്ളവര്‍ കാണ്‍കെ സ്വര്‍ണാഭരണത്തിന്റെ വില ചെക്കായി എഴുതിവാങ്ങും. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ബാര്‍ കോഡ് ഊരി വാങ്ങിയ സ്വര്‍ണം ഷാര്‍മിളയെ ഏല്‍പ്പിക്കും. ഷാര്‍മിള നല്‍കുന്ന ചെക്കുകള്‍ സ്റ്റാഫിനെക്കൊണ്ട് ബാങ്കില്‍ സമര്‍പ്പിക്കുകയും മടങ്ങിവരുന്ന ചെക്കുകള്‍ മാനേജര്‍ ഷൈന്‍ ജോഷി തന്നെ വാങ്ങുകയുമായിരുന്നു പതിവ്. പലതവണ ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കടയില്‍നിന്ന് മാറ്റി. ഓരോ തവണ ചെക്ക് നല്‍കുമ്പോഴും ഷാര്‍മിള ബാങ്കില്‍ സ്റ്റോപ്പ് പേയ്മെന്റ് നല്‍കിയിരുന്നതായും ബാങ്ക് മാനേജര്‍മാര്‍ വ്യക്തമാക്കി.

ഇക്കൊല്ലം മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കേസില്‍ പ്രതിയായ ഷാര്‍മിള വ്യത്യസ്ത പേരുകളില്‍ പലയിടങ്ങളില്‍ മാറിമാറി താമസിക്കുന്നതായാണു വിവരമെന്ന് പൊലീസ് പറഞ്ഞു. ഷാര്‍മിള രാജീവ്, ഷര്‍മിള രവികുമാര്‍ എന്നീ പേരുകളില്‍ അങ്കമാലിയിലും ഹരിപ്പാടും തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിലും താമസിച്ചിട്ടുള്ളതായിപൊലീസ് പറഞ്ഞു.


Viewing all articles
Browse latest Browse all 20559

Trending Articles