സ്വന്തം ലേഖകൻ
കൊച്ചി: ജനറൽ ആശുപത്രിയിലെ ബാത്ത്‌റൂമിൽ ക്യാമറ സ്ഥാപിച്ച് നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി. മൊബൈൽ ഫോൺ കമ്പിൽ കൊളുത്തിയ ശേഷം ആശുപത്രിയിലെ ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ അകത്തേയ്ക്കു സ്ഥാപിച്ചിരിക്കുകയായിരുന്നു. ഈ മൊബൈൽ ഫോണിൽ നിന്നു മാത്രം അൻപതിലേറെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണിന്റെ സെൻസർ പുറത്തു നിന്നു നിയന്ത്രിക്കാവുന്ന സാഹചര്യത്തിലായിരുന്നു.
ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിനു സമീപമുള്ള സ്ത്രീകളുടെ ടോയ്‌ലെറ്റിൽ മൊബൈൽ കാമറ ഉപയോഗിച്ച് ചിത്രം പകർത്താൻ ശ്രമിച്ചതായി ബാത്ത് റൂമിയിൽ കയറിയ സ്ത്രീയാണ് ആദ്യം പരാതിപ്പെട്ടത്. രണ്ടാം നിലയിലുള്ള ഗൈനക്കോളജി വാർഡിനു സമീപം പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്‌ലെറ്റുകൾ അടുത്തടുത്താണ്.
ഇരുമുറികളും വേർതിരിക്കുന്ന ഭിത്തിയുടെ മുകളിലുള്ള വിടവിലാണ് മൊബൈൽ ഫോൺ കണ്ടത്. ഫോൺ ഒരു വടിയുടെ അറ്റത്ത് ഉറപ്പിച്ചിരിക്കുകയായിരുന്നു. ടോയ്‌ലെറ്റിൽ പ്രവേശിച്ച ഒരു സ്ത്രീ ഇതു കണ്ടതോടെ പെട്ടെന്ന് പുറത്തിറങ്ങി ബഹളം വച്ചു. ഇതോടെ ഫോണിന്റെ ഉടമ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അന്നു തന്നെ ആശുപത്രി അധികൃതർക്ക് പരാതി നല്കിയെങ്കിലും അധികൃതർ പോലീസിനു കൈമാറിയത് ഇന്നലെയാണ്.
സംഭവത്തിൽ പോലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുന്നതായി ആരോപണമുണ്ട്. സിസിടിവിയിൽ ഫോണിന്റെ ഉടമയുടെ മുഖം പതിഞ്ഞിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. എം.കെ. ഡാലിയ അറിയിച്ചിരുന്നു. എന്നാൽ സൂപ്രണ്ട് സെൻട്രൽ പോലീസിനു നൽകിയ പരാതിയിൽ സിസിടിവി ദൃശ്യം ഉള്ളതായി പറഞ്ഞിട്ടില്ലെന്ന് സെൻട്രൽ എസ്‌ഐ വിജയ് ശങ്കർ പറഞ്ഞു. പോലീസ് കേസെടുത്തു.