ക്രൈം ഡെസ്‌ക്
കൊല്ലം: സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും കൊലപ്പെടുത്താൻ മടിക്കാത്ത അക്രമസംഭവങ്ങളിൽ മറ്റൊന്നു കൂടി. മൂന്നേമുക്കാൽ പവൻ സ്വർണത്തിനു വേണ്ടി പ്രായമായ സഹോദരിയെ ഏഴുപതുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ തള്ളുകയായിരുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പ കുതിരപ്പന്തി പടിഞ്ഞാറ്റതിൽ തങ്കമണിപിള്ളയുടെ ഭാര്യ സുമതിക്കുട്ടി (67)യെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം കുരീഫ്പുഴ ഐക്കരതെക്കേതിൽ ശശിധരൻപിള്ള (മണിയൻ -70)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത.്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.30 നു വീട്ടു മുറ്റത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിലുള്ള അന്വഷണത്തിലാണ് മണിയൻ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീടിന് തൊട്ടടുത്തു പെട്ടിക്കട നടത്തുന്ന സുമതിക്കുട്ടിയമ്മയുടെ കട തുറക്കാതായതോടെ നാട്ടുകാർ വിവരം തിരക്കി. വീട്ടിലെത്തിയ നാട്ടുകാർ സുമതിക്കുട്ടിയമ്മയെ വീടിനു മുന്നിൽ നിന്നു വിളിച്ചിട്ടും ഫലമില്ലാതെവന്നപ്പോൾ വിവരം തിരക്കി ചെന്നവരാണ് അടുക്കളവാതിൽ തുറന്നു കിടക്കുന്നതും കിണ്ടിയും വിളക്കും കിണറിനു സമീപത്തും കണ്ടത്. തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. സംഭവദിവസം വീട്ടുമുറ്റത്തുള്ള കിണറ്റിൽ നിന്നും ഫയർ ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം പരിശോധിച്ചപ്പോൾ തലയ്ക്കു ക്ഷതമേറ്റതായും ധരിച്ചിരുന്ന ആഭരണങ്ങളിൽ രണ്ടു വളയും മാലയും നഷ്ടപ്പെട്ടതായും കണ്ടെത്തി.
തുടർന്ന് സുമതിക്കുട്ടിയമ്മ താമസിച്ചിരുന്ന വീടിനകം പരിശോധിച്ചപ്പോൾ ഇവർ കിടന്നിരുന്ന കട്ടിലിലും മുറിയിലെ ഭിത്തിയിലും രക്തക്കറ കാണുകയും ചെയ്തു. കട്ടിലിലെ മെത്തയിൽ പൊട്ടിയനിലയിൽ താലിയും കണ്ടു. തുടർന്നു നടത്തിയ അന്വഷണത്തിൽ, തലേദിവസം 9.30 ന് സഹോദരനായ പ്രതി സുമതിക്കുട്ടിയമ്മയുടെ വീട്ടിൽ വന്നിരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതെത്തുടർന്നാണ് ശശിധരൻപിള്ളയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു.
വെള്ളിയാഴ്ച രാത്രി സഹോദരിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാത്തതിലുള്ള വിരോധത്താൽ രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങിക്കിടന്ന സഹോദരിയെ അടുക്കളയിൽ നിന്നും അമ്മിക്കല്ലുകൊണ്ടു തലക്കടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നശേഷം ബെഡ് ഷീറ്റിൽ പൊതിഞ്ഞു കിണറ്റിൽ തള്ളുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പുലർച്ചെ മൂന്നിന് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സുമതിക്കുട്ടിയമ്മ പൂജാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കിണ്ടി കിണറ്റുകരയിൽ കൊണ്ടുവച്ചശേഷം അതു മറിച്ചിട്ടു കിണറ്റിൽ കാൽവഴുതി വീണതെന്നു വരുത്തി അന്വഷണം വഴിതെറ്റിക്കാനും ശ്രമം നടത്തിയതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റൂറൽ പോലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാർ, ശാസ്താംകോട്ട സി.ഐ.പ്രസാദ്, ശാസ്താംകോട്ട എസ്.ഐ. ആർ .രാജീവ്,ഷാഡോ പോലീസ് സബ് ഇസ്പെക്ടർമാരായ എസ്.ബിനോജ് ,വിദ്യാധിരാജ് ,നാസർ,എ.എസ്.ഐ മാരായ എ.സി.ഷാജഹാൻ ,ശിവശങ്കരപിള്ള ,അജയകുമാർ ,രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ,ദേവപാൽ,രാജേഷ്,സുനിൽകുമാർ, ഹരികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post മൂന്നു പവൻ സ്വർണത്തിനു വേണ്ടി സഹോദരിയെ കൊന്നു; 70 കാരൻ അറസ്റ്റിൽ appeared first on Daily Indian Herald.