സിനിമാ ഡെസ്‌ക്
യുവതാരങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ടൊവിനോ തോമസ്. ചെറുതും വലുതും വേഷങ്ങളിൽ ടൊവിനോ മുഖം കാണിച്ചെങ്കിലും താരത്തിന്റെ തലവര തിരുത്തിയത് എന്ന് നിന്റെ മൊയ്തീനായിരുന്നു. പെരുമ്പറമ്പിൽ അപ്പുവായി ടൊവിനോ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും പിടിച്ചുവാങ്ങി. പിന്നീട് ടൊവിനോയുടെ ചിത്രങ്ങളെ സിനിമാപ്രേമികൾ പ്രതീക്ഷയോടെയാണ് കണ്ടത്. ആ പ്രതീക്ഷകളൊന്നും ടൊവിനോ തെറ്റിച്ചുമില്ല. ഗോദയാണ് ടൊവിനോയുടെതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചുകഴിഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ ഗോദയെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചു.
ഗോദയെക്കുറിച്ച്
ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് ഗോദ.രൺജി പണിക്കരാണ് ചിത്രത്തിൽ എന്റെ അച്ഛനായി അഭിനയിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും സാധിക്കില്ല എന്നാണ് എന്റെ വിശ്വാസം. വാമിക ഗബിയാണ് ചിത്രത്തിലെ നായിക. കുഞ്ഞിരാമായണത്തിന്റെ സംവിധായകൻ ബേസിൽ ജോസഫിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഗോദ. അച്ഛൻ-മകൻ ബന്ധമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഒരു സ്‌പോർട്‌സ് കോമഡിയാണ് ചിത്രം
യുവസംവിധായകർക്കൊപ്പമുള്ള അനുഭവം
ഗോദയുടെ കഥ പറയുന്ന സമയത്താണ് ബേസിലിനെ ഞാൻ ആദ്യമായി കാണുന്നത്. കഥ പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി, എന്നെപ്പോലെ ഒരാളെ അവരുടെ കഥാപാത്രമായി ആവശ്യമുണ്ട് എന്നു കരുതുന്നതുകൊണ്ടായിരിക്കും സംവിധായകർ പലരും എന്നെ തിരഞ്ഞെടുക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം സംവിധായകന്റെ അടുത്ത് മാത്രമല്ല ആ ടീം മൊത്തം അവന് കംഫർട്ട് ആകണം. ആ കംഫർട്ട് അയാളുടെ പ്രകടനത്തിലും കാണാം.
ടൊവിനൊ എന്ന വ്യക്തി
ആളുകളോട് പരമാവധി നന്നായി പെരുമാറാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാനൊരു മനുഷ്യനാണ്, മനപൂർവ്വം ദേഷ്യം പിടിപ്പിക്കാൻ വന്നാൽ ഞാൻ തിരിച്ചടിക്കും. അടിസ്ഥാനപരമായി ഞാൻ മാന്യനായ വ്യക്തിയാണ് എന്ന് കരുതി പുണ്യവാളനൊന്നുമല്ല. എന്നെ അറിയാവുന്നവർക്ക് എന്നെ വെറുക്കാൻ സാധിക്കില്ല. അവർ ഒരിക്കലും അധിക്ഷേപിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യില്ല. വ്യക്തിപരമായി പലർക്കും എന്നെ അറിയില്ല. അതാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.
കഴിവുള്ളവരെ ആർക്കും മാറ്റിനിർത്താൻ കഴിയില്ല
ഒട്ടും കഴിവില്ലാത്ത ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാര്യത്തിൽ ഒരു അരക്ഷിതാവസ്ഥയുമില്ല. ഇപ്പോൾ തന്നെ എനിക്ക് ആവശ്യത്തിന് ചിത്രങ്ങളുണ്ട്. അടുത്ത വർഷത്തേക്കുള്ള പ്രോജക്ടുകൾക്ക് കരാറൊപ്പിട്ടു കഴിഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നിരവധി താരങ്ങൾ സിനിമയിലേക്ക് വന്നിട്ടുണ്ട്. അവരിൽ കഴിവുള്ളവർ ഇപ്പോഴും സിനിമയിൽ തന്നെയുണ്ട്. ഓരോ വർഷവും 150 ഓളം ചിത്രങ്ങളും ഇറങ്ങുന്നുണ്ട്. അതിൽ പുരുഷ കേന്ദ്രീകൃത സിനിമകൾക്കാണ് കൂടുതൽ സ്‌പേസ് ഉള്ളതെന്നാണ് മറ്റൊരു വസ്തുത.
The post ഞാൻ പുണ്യാണനല്ല: തുറന്നടിച്ച് ടൊവിനോ appeared first on Daily Indian Herald.