Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

മിഷേലിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുന്നു; ആത്മഹത്യ തന്നെയെന്ന് ഉറപ്പിക്കാന്‍ കഴിയാതെ അന്വേഷണം വലയുന്നു; മൊബൈല്‍ ഫോണ്‍ ലഭിക്കാത്തത് തിരിച്ചടി

$
0
0

കൊച്ചി: മിഷേലിന്റെ ദുരൂഹ മരണത്തില്‍ വ്യക്തത കിട്ടാതെ ക്രൈംബ്രാഞ്ചും വലയുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തിലാണ് എത്തിയത്. ഇതില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കാന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഇതിന്റെ ഉത്തരം ലഭിക്കണമെങ്കില്‍ കാണാതായ മിഷേലിന്റെ ഫോണ്‍ ലഭിക്കണമെന്നാണ് കരുതുന്നത്. ഈ ഫോണിനായി നേരത്തെ കായലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.

അതേസമയം മിഷേലിന്റെ ഫോണ്‍ കിട്ടാത്ത സാഹചര്യത്തില്‍, ലാബ് പരിശോധനയ്ക്കയച്ചിരിക്കുന്ന പ്രതി ക്രോണിന്‍ അലക്സാണ്ടറുടെ ഫോണില്‍ നിന്ന് ഇതിനുള്ള തെളിവ് കിട്ടുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. ഫോണില്‍ നിന്ന് ചില എസ്എംഎസുകളും വാട്സാപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച തെളിവുകള്‍ ഫോണില്‍ നിന്നു ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ലഭ്യമായ തെളിവുകള്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതിനു പ്രേരണയായതു ക്രോണിനിന്റെ ഇടപെടലാണെന്നും കരുതുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഉള്ളതായി കാണാതായ ദിവസം രാവിലെ സംസാരിച്ചപ്പോള്‍ പോലും മിഷേല്‍ പറഞ്ഞിട്ടില്ലെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴിയുണ്ട്. ക്രോണിന്‍ മുന്‍പു മിഷേലിനെ മര്‍ദിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആ ഘട്ടത്തില്‍ പോലും ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അടുത്ത കൂട്ടുകാരിയില്‍നിന്നു പോലും മറച്ചുവച്ച, മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന രഹസ്യം ആത്മഹത്യയ്ക്കു പിന്നിലുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിലും ക്രോണിന്‍ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. മിഷേലിനെ മാനസികമായി പിടിച്ചുലച്ച എന്തോ സംഭവം കാണാതായ ദിവസമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ക്രോണിന്‍ ഫോണ്‍ വഴി നടത്തിയ ഭീഷണിയില്‍ ബ്ലാക്ക്മെയിലിങ് നടന്നിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തണം.

ക്രോണിന്റെ അമ്മ മിഷേലിനെ ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവുണ്ട്. ക്രോണിന്‍ ഫോണ്‍ ചെയ്തിട്ട് മിഷേല്‍ എടുക്കുന്നില്ലെന്നു അറിയിച്ചപ്പോള്‍ മിഷേലിനെ വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്തെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ക്രോണിന്റെ അമ്മയും മിഷേലും തമ്മില്‍ സംസാരിച്ചതെന്തെന്നു വ്യക്തമായിട്ടില്ല. ഈ സംഭാഷണം മിഷേലിനെ മാനസികമായി തകര്‍ത്തുവോ എന്നും അന്വേഷിക്കണം.

അതേസമയം ക്രോണിനില്‍ നിന്നും മനംമടുപ്പിക്കുന്ന വിധത്തിലുള്ള ദുരനുഭവം ക്രോണിന് ഉണ്ടായതായാണ് അറിയുന്നത്. കാണാതായ ദിവസം മിഷേലും ക്രോണിനും തമ്മില്‍ നടന്ന അവസാന സംഭാഷണത്തില്‍ ‘തിങ്കളാഴ്ച നീ അറിയും’ എന്ന മുന്നറിയിപ്പ് മിഷേല്‍ നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ, തിങ്കളാഴ്ചയാണ് മിഷേല്‍ ആദ്യം തിരഞ്ഞെടുത്തിരുന്നതെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

എന്നാല്‍, നിലവിലുള്ള തെളിവുകള്‍ പ്രകാരം ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണു മിഷേല്‍ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടിയത്. പെട്ടെന്ന് എന്തോ പ്രകോപനമുണ്ടായി എന്ന് അനുമാനിക്കാം. ആരെയോ കണ്ടു ഭയന്നെന്ന പോലെയുള്ള പെരുമാറ്റം രണ്ടിടത്ത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ആരെ കണ്ടാണ് മിഷേല്‍ ഭയന്നതെന്ന കാര്യത്തില്‍ ഇനിയും ഉത്തരമായിട്ടില്ല. കലൂര്‍ പള്ളിക്കു സമീപം പെട്ടെന്ന് തിരിഞ്ഞു നടക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത് ആരോ പിന്തുടരുന്നെന്നു തോന്നിക്കുംവിധം ഗോശ്രീ പാലത്തിലേക്കു ധൃതിയിലുള്ള നടത്തമാണ്. തിങ്കളാഴ്ച വിവരമറിയും എന്നു ഭീഷണിപ്പെടുത്തിയശേഷം ഫോണ്‍ ഓഫ് ചെയ്ത മിഷേലിനെ തേടി ക്രോണിന്‍ സുഹൃത്തുക്കളെ അയയ്ക്കുകയോ ഇവരെ മിഷേല്‍ കാണുകയോ ചെയ്തിട്ടുണ്ടോ?

ആത്മഹത്യ ചെയ്യാനുള്ള പദ്ധതി മുന്‍കൂട്ടി തയാറാക്കിയതെങ്കില്‍, എന്തുകൊണ്ട് ജനത്തിരക്കേറിയ സമയവും തിരക്കുള്ള പാലവും തിരഞ്ഞെടുത്തു? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയാലേ, കേസിലെ ദുരൂഹത നീക്കാന്‍ കഴിയൂ. അതേസമയം മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കൂട്ടുകാരി പറയുന്നത്. അഞ്ചാം തീയതി മോര്‍ണിങ് വിളിച്ചപ്പോള്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ, അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറയാതിരിക്കുമോ? മെസേജിന്റെ കാര്യമൊക്കെ പറയാന്‍ ചിലപ്പോള്‍ അവള്‍ മറന്നുപോയതായിരിക്കും. പക്ഷേ, എന്നാലും ടെന്‍ഷന്‍ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചതെന്നുമാണ് സുഹൃത്ത് പറഞ്ഞിരുന്നത്.

അവള്‍ക്കു ചെയ്യുവാണെങ്കില്‍ നേരത്തേ ചെയ്യാമായിരുന്നു. കാരണം ഇതിനുമുന്‍പ് ഒരുപാട് പ്രശ്നം നേരത്തേ ഉണ്ടായിട്ടുണ്ട്. കാരണം എന്താന്നുവച്ചാല്‍ ഇവരുതമ്മില്‍ ഇതുപോലെ ഞങ്ങളു പഠിച്ച സമയത്തു ഒരു ദിവസം കാണാന്‍ വന്നിട്ടുണ്ടായിരുന്നു. അവര്‍ തമ്മില്‍ എന്തോ വഴക്കിട്ടശേഷമാണ് അവന്‍ കാണാന്‍ വന്നത്. ഇവള്‍ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാന്‍ വന്നത്. ആ സമയത്ത് ഇവരുതമ്മില്‍ സംസാരിക്കുമ്പോള്‍ ഇവളെ അടിച്ചിട്ടൊക്കെയുള്ളതാ. അപ്പോ അത്രയും വലിയ പ്രശ്നത്തിനിടയ്ക്ക് ഇവള് ഒന്നും ചെയ്യാതെ പിടിച്ചു നില്‍ക്കാമെങ്കില്‍ പിന്നെ ഇപ്പോഴാണോ പ്രശ്നം വരുന്നെ?. എന്ന ചോദ്യവും സുഹൃത്ത് ഉന്നയിക്കുന്നു.

The post മിഷേലിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുന്നു; ആത്മഹത്യ തന്നെയെന്ന് ഉറപ്പിക്കാന്‍ കഴിയാതെ അന്വേഷണം വലയുന്നു; മൊബൈല്‍ ഫോണ്‍ ലഭിക്കാത്തത് തിരിച്ചടി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20556

Trending Articles