സ്വന്തം ലേഖകൻ
ദില്ലി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകളുടെ നിരോധനം ലോട്ടറിയായത് ഡിജിറ്റൽ പേയ്‌മെൻറ് കമ്പനിയായ പേ ടിഎമ്മിനാണ്. പ്രതി ദിനം പേ ടിഎം വഴി നടക്കുന്നത് 120 കോടി രൂപയുടെ ഇടപാടുകളാണ്. എട്ടു മാസം കൊണ്ട് മൊത്തം പേ ടിഎമ്മിന്റെ ഇടപാട് 33,000 കോടി രൂപ കവിഞ്ഞതായാണ് റിപ്പോർട്ട്.
പേ ടിഎമ്മുവഴി കഴിഞ്ഞ വർഷം ആകെ നടന്നത് 20,000 കോടി രൂപയുടെ ഇടപാടായിരുന്നു. ദിവസം 70 ലക്ഷം ഇടപാടുകൾ വരെ കറൻസി നിയന്ത്രണം നിലവിൽ വന്ന ശേഷം നടക്കുന്നുണ്ടെന്നാണ് വിവരം. നോട്ട് നിരോധനത്തിന് പിന്നാലെ 50 ലക്ഷം ഉപയോക്താക്കൾ പുതുതായി പേ ടിഎമ്മിൽ ചേർന്നു.
ഓൺലൈൻ ടാക്‌സി, ഓട്ടോ, ചെറുകിട വ്യാപാരികൾ, പെട്രോൾ പമ്പ്, ഭക്ഷണശാലകൾ തുടങ്ങിയ ഓഫ്‌ലൈൻ ഇടപാടുകളാണ് ഇപ്പോൾ 65 ശതമാനവും നടക്കുന്നത്. നേരത്തേ ഓൺലൈൻ ഇടപാടുകളായിരുന്നു പേ ടിഎം വഴി 85 ശതമാനവും. പേ ടിഎമ്മിനിപ്പോൾ മൊബൈൽ വാലറ്റ് ഉപയോക്താക്കൾ 15 കോടിയായി ഉയർന്നിട്ടുമുണ്ട്.