ശശികലയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കാതിരുന്നതിനെ തുടർന്ന് വി.ഡി. സതീശൻ എംഎൽഎ പൊലീസിൽ പരാതി നൽകിയിരുന്നു.

ശശികലയുടെ പ്രസംഗം:

എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്‌, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.

ഹിന്ദു ഐക്യവേദിയുടെ പൊതു യോഗത്തിലെ ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസിന്റെ കൈയിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടു പൊലീസ് നടപടിയെടുക്കുന്നില്ല എന്നത് തന്നെ അത്ഭുതപ്പെ ടുത്തുന്നുവെന്ന് വി.ഡി സതീശന്‍  പറഞ്ഞു.

തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ കടുത്ത വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കൊല്ലപ്പെട്ടിരുന്നു. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കലബുര്‍ഗി എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബംഗളുരുവിലെ വസതിയില്‍ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്താകമാനം നടക്കുകയാണ്.