കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ് പുറത്തിറക്കിയ പോസ്റ്ററിൽ ഇത്തവണയും പെൺകുട്ടികളായ സ്ഥാനാർത്ഥികളുടെ മുഖമില്ല.
നാദാപുരം എംഇടി ആർട്സ് ആന്റ് സയൻസ് കോളേജിലെ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണ് ഒമ്പത് വനിത സ്ഥാനാർത്ഥികളുടെ ചിത്രമില്ലാത്തത്.
തിരഞ്ഞെടുപ്പിൽ എംഎസ്എഫ് പാനലിൽ മത്സരിക്കുന്ന ആൺകുട്ടികളായ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി നൽകിയപ്പോഴാണ് പെൺകുട്ടികളുടെ പേരിന് നേരെ പ്രതീകാത്മക ചിത്രം നൽകിയിരിക്കുന്നത്.
വിവേചന ഹരിത വിദ്യാഭ്യാസം, വിദ്യാർത്ഥി സൗഹൃദ കലാലയം എന്ന പേരിലുള്ള പോസ്റ്ററിലാണ് ഈ വിവേചനമെന്നതാണ് അതിലേറെ കൗതുകം.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് മത്സരിച്ച പല ക്യാമ്പസുകളിലും ഇത്തരത്തിൽ പെൺകുട്ടികളുടെ മുഖം മറച്ചാണ് പ്രചരണ ബോർഡുകളും ഫ്ലക്സുകളും സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആരോപണം.
നാദാപുരം എംഇടി കോളേജിലെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമായിട്ടുണ്ട്.
നേരത്തെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ മിക്ക വനിതാ സ്ഥാനാർത്ഥികളുടെ മുഖം ഫ്ലക്സ് ബോർഡുകളിൽ നൽകിയിരുന്നില്ല.
വനിതാ സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾക്ക് പകരം അവരുടെ ഭർത്താവിന്റെ ചിത്രങ്ങൾ നൽകി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫും അതേ വഴിയിലൂടെ സഞ്ചരിച്ചിരിക്കുന്നത്.
The post പോസ്റ്ററിൽ ‘വിവേചന രഹിതം’; എംഎസ്എഫിന്‍റെ 9 വനിതാ സ്ഥാനാർത്ഥികൾക്ക് മുഖം ഇല്ല appeared first on Daily Indian Herald.