കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്ന് ഹൈക്കോടതി. മദ്യശാലകള്‍ തുറക്കുന്നതിനെതിരായി നല്‍കിയ ഹര്‍ജിയില്‍ വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ച വിധി സർക്കാർ ദുർവ്യാഖ്യാനം ചെയ്തെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു നിർദ്ദേശം. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുത്. ജനരോഷം മറികടക്കാൻ കോടതിയെ മറയാക്കരുത്. അവ്യക്തതയുണ്ടെങ്കിൽ തീർക്കാൻ കോടതിയെതന്നെ സമീപിക്കണമായിരുന്നു. അല്ലാതെ മദ്യശാല തുറക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണ്. പുതിയ ബിയർ–വൈൻ പാർലറുകൾ തുറക്കേണ്ടെന്നാണ് നേരത്തെ വിധിയിൽ പറഞ്ഞിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മദ്യശാലകൾ തുറക്കുന്നതിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ ഇബ്രാഹിം കുട്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.
കണ്ണൂർ– വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേർത്തല– ഓച്ചിറ– തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകൾ തുറക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടൽ. സർക്കാർ തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതിയടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു.
The post മദ്യശാലകൾ തുറക്കാൻ പറഞ്ഞിട്ടില്ല, ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുത്: ഹൈക്കോടതി appeared first on Daily Indian Herald.