ക്രൈം ഡെസ്‌ക്
കോട്ടയം: കൊച്ചി റിഫൈനറിയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് എരുമപ്പാറ കാച്ചാണിയിൽ വീട്ടിൽ ആന്റോ (41), തീക്കോയ് വേലത്തുശ്ശേരി മങ്ങാട്ടുചൂണ്ടയിൽ ജോബിൻ ജോസ് (31) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയതത്. പത്തനംതിട്ട ചെറുകോൽപ്പുഴ മറ്റപ്പള്ളി വീട്ടിൽ വിഷ്ണു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ അംഗീകാരമുള്ള ഏജൻസിയിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മാതൃഭൂമി പത്രത്തിൽ പരസ്യം നൽകിയ ശേഷമാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ പരസ്യം കണ്ടാണ് വിഷ്ണു ജോലിയ്ക്കായി ഈ ഏജൻസിയെ ബന്ധപ്പെടുന്നത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ അംഗീകാരമുള്ള ഏജൻസിയാണെന്നും കമ്പനിയിൽ ജോലി വാങ്ങി കൊടുക്കാമെന്നും ജോലിക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഈരാറ്റുപേട്ടയിലെ ഓഫീസ്സിൽ വരണമെന്നും പ്രതികൾ വിഷ്ണുവിനോടു ആവശ്യപ്പെട്ടു. ഓഫീസിലെത്തിയ വിഷ്ണു, നാനൂറു രൂപാ രജിസ്‌ട്രേഷൻ ഫീസ്സായി നൽകി. രസീത് നൽകിയെങ്കിലും പ്രതികൾ രസീത് നൽകാൻ തയ്യാറായില്ല. പിന്നീട് വിഷ്ണു ഫോണിൽ വിളിച്ചപ്പോൾ ജോബിൻ ഫോണെടുക്കാതെ വരികയും തുടർന്ന് പത്രത്തിൽ കണ്ട മറ്റൊരു നമ്പരിലേക്ക് വിളിച്ചു. ഈ സമയം ആന്റോ എന്നയാൾ ഫോണെടുക്കുകയും അരലക്ഷം രൂപയുമായി വരുന്നതിന് നിർദേശിക്കുകയും ചെയ്തു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ വിഷ്ണു ബിപിസിഎൽ കമ്പനി അധികൃതരെ ബന്ധപ്പെട്ടു. തുടർന്നു കതങ്ങൾക്കു അത്തരത്തിൽ ഒരു ഏജൻസിയില്ലെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. തുടർന്നു പരാതികാരന്റെ വിവരങ്ങൾ ശേഖരിച്ച ബിപിസിഎൽ കമ്പനി അധികൃതർ കൊച്ചി റേഞ്ച് ഐജിയ്ക്കു വിവരങ്ങൾ കൈമാറി. തുടർന്നു അദ്ദേഹത്തിന്റെ നിർദേശാനുസരണം കേസ് രജിസ്റ്റർ ചെയ്ത് ഈരാറ്റുപേട്ട പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആന്റോയെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ജോബിനു ജാമ്യം ലഭിച്ചു.
The post മാതൃഭൂമിയിൽ പരസ്യം നൽകി തട്ടിപ്പ്; ബിപിസിഎല്ലിൽ ജോലി നൽകാമെന്നു പറഞ്ഞ് യുവാക്കൾ തട്ടിയത് അരലക്ഷം appeared first on Daily Indian Herald.