ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു ബോറിസ് . രോഗം സ്ഥിരീകരിക്കുകയും ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയും ചെയ്തതിനേത്തുടർന്നാണിത്. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കാൻ ബോറിസ് ജോണ്സണ് നിർദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 55കാരനായ ബോറിസ് ജോണ്‍സണെ തുടർ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തേ, പനി ഭേദമാകാത്തതിനെ തുടർന്ന് ബോറിസിന്റെ ഐസൊലഷൻ നീട്ടിയിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന അദ്ദേഹം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയാണ് ബോറിസിനെ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെയാണ് ആരോഗ്യനില മോശമായതും ഐസിയുവിലേക്ക് മാറ്റിയതും. മാർച്ച് 24നാണ് ബോറിസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താംനമ്പർ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു.
അതേസമയം കൊറോണ മരണസംഖ്യ ആഗോളതലത്തില്‍ 73800 കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളിലായി പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരണ സംഖ്യ പതിനായിരം കടന്നു. 10516 പേരാണ് അവേരിക്കയില്‍ ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. 356653 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ തിങ്കളാഴ്ച അമേരിക്കയില്‍ 756 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലും സ്പെയ്നിലും തിങ്കളാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. 16523 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണം 132547 ആണ്. തിങ്കളാഴ്ച മാത്രം മരിച്ചത് 636 പേര്‍. സ്പെയിന്‍ 528 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 13169 ആയി. രോഗികളുടെ എണ്ണം 135,032. കഴിഞ്ഞ 24 മണിക്കൂറിനിടെ 3386 രോഗികളുടെ വര്‍ധനവാണ് അവിടെ ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലാണ് തിങ്കളാഴ്ച ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 833 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 8,911 ആയി. യുകെയില്‍ മൊത്തം മരണസംഖ്യ അയ്യായ്യിരത്തി മുന്നൂറ് കടന്നു. 51608 ആണ് രോഗികളുടെ എണ്ണം
The post ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഐസിയുവിൽ;ആരോഗ്യ നില ഗുരതുരമെന്ന് റിപ്പോര്‍ട്ട് appeared first on Daily Indian Herald.