സ്വന്തം ലേഖകൻ
കൊച്ചി: വടക്കാഞ്ചേരിയിൽ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ കൗൺസിലർ ജയന്തനെ പിൻതുണച്ച് കൂടുതൽ ആളുകൾ രംഗത്ത്. ജയന്തനു രഹസ്യ പിൻതുണ സിപിഎം നൽകുമ്പൾ, അഭിഭാഷകയായ സംഗീത ലക്ഷ്മണും, സിപിഎം സഹയാത്രികൾ ചെറിയാൻ ഫിലിപ്പുമാണ് ഇപ്പോൾ ജയന്തനെ പിൻതുണച്ചും വീട്ടമ്മയുടെ നടപടിയെ ചോദ്യം ചെയ്തും രംഗത്ത് എത്തിയിരിക്കുന്നത്.
പീഡന വാർത്തയുടെ ആധികാരികതയെ ചോദ്യം ചെയ്തും പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ സംഗീത ലക്ഷ്മണനാണ് ആദ്യം രംഗത്ത് എത്തിയത്. തൊട്ടുപിന്നാലെ വീട്ടമ്മയെ വേശ്യയോടു ഉപമിച്ചു സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും എത്തി. ‘ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോൺഗ്രസിനൊപ്പമാണ്. എന്നിട്ടു കൂടി ഞാൻ വിശ്വസിക്കുന്നത് ജയന്തൻ പറയുന്നതിൽ സത്യത്തിന്റെ അംശങ്ങൾ ഉണ്ടെന്നു തന്നെയാണ്.’ ഇര പറയുന്നതിൽ ശരികളുടെ അംശം കുറവാണെന്നും സംഗീത ലക്ഷ്മണൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.
ചില പെണ്ണുങ്ങൾ പറയുന്നുവെന്നതു കൊണ്ട് അത് അപ്പാടെ വിഴുങ്ങി ഇറക്കാൻ താൻ ഇല്ല. രണ്ട് പ്രമുഖ ചാനലുകളിൽ നിന്ന് ചർച്ചയ്ക്ക് ക്ഷണം ഉണ്ടായിരുന്നുവെന്നും എന്നാൽ പങ്കെടുക്കാതിരുന്നത് ഇപ്പോൾ നന്നായി എന്നു തോന്നുവെന്നും അവർ പറയുന്നു. കുറ്റാരോപിതനായ ജയന്തൻ പറയുന്ന മൂന്നു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, 15 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇരയുടെ ഭർത്താവിന്റെ ഭീഷണി ഫോൺ കോൾ എന്നിവ കൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്നും സംഗീത ലക്ഷ്മണ പറയുന്നു.
ജയന്തനുമായി യുവതിയുടെ ഭർത്താവിനു പണം ഇടപാട് ഉണ്ടെങ്കിൽ പാർവ്വതിയും ഭാഗ്യലക്ഷ്മിയും കൂടി ആ പണം തിരിച്ചു നൽകാൻ യുവതിയെ ആദ്യം ഉപദേശിക്കണം. മൊഴി കൊടുക്കാൻ പോകുമ്പോഴും സാമൂഹ്യപ്രവർത്തക വിളിച്ചു ചേർത്ത പത്രസമ്മേളനത്തിന് പോകുമ്പോഴും ഭർത്താവ് കൂടെയുളള സ്ത്രീ എങ്ങനെയാണ് നിരാംലംബയാകുന്നതെന്നും സംഗീത ചോദിക്കുന്നു.
മനോഹരമായി സംസാരിക്കാൻ കഴിവുള്ള രണ്ടു സ്ത്രീകളാണ് പാർവ്വതിയും ഭാഗ്യലക്ഷ്മിയും. എന്നാൽ, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട്, രണ്ടിന്റെയും തലയിലെന്നും സംഗീത പരിഹസിക്കുന്നു. ഒരു കോൺഗ്രസ് അനുഭാവിയായിരുന്നിട്ടും ജയന്തന്റെ ഭാഗത്തു ശരിയുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ‘ഇര’ പറയുന്നതിൽ ശരികളുടെ അംശങ്ങൾ കുറവാണെന്നും ഊന്നി പറഞ്ഞാണ് സംഗീത പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വടക്കാഞ്ചേരി ‘കൂട്ടബലാസംഗ’കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചർച്ചകളിൽ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളിൽ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്.
കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളിൽ പകൽ മുഴുവൻ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാൻ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചർച്ചകളിൽ പങ്കെടുക്കുന്നില്ല എന്ന് ഞാൻ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്.
‘സാമൂഹ്യപ്രവർത്തക’യായ ഭാഗ്യലക്ഷ്മിയുടെ മൊഴി.സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതിൽ ഏറ്റവും രസകരമായ bit ഇതാണ് ‘അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.’ ഇങ്ങനെ പലതും ചേർത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടർച്ചയായി അവർ കൂടി ചേർന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാൻ ഞാനില്ല. അത് ചില പെണ്ണുങ്ങൾ ചേർന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല.
ഒരു പീഡനകേസിൽ ഇരയുടെ മൊഴി ഒരു മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് ‘ I am satisfied that the statement is voluntarily given’ എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ ‘ഇര’ തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ.
പ്രധാന കുറ്റാരോപിതനായ ജയന്തൻ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങൾ മുൻപ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള ‘ഇര’യുടെ ഭർത്താവിന്റെ ഭീഷണി ഫോൺ കോൾ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി ‘ഇര’യുടെ ഭർത്താവിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കിൽ ആ പണം ആദ്യം കൊടുത്തുതീർക്കാൻ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാർവ്വതിയും ചേർന്ന്. ജയന്തൻ മറ്റാരുടെയോ കൈയ്യിൽ നിന്ന് വാങ്ങിയാണ് ആ പണം കടമായി നൽകിയത് എന്നല്ലേ പറയുന്നത്.അതാണ് ചെയ്യേണ്ടത്. ആദ്യം.
മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴി കൊടുക്കാൻ പോകുമ്പോഴും, ‘സാമൂഹ്യപ്രവർത്തക’യെ കാണാൻ പോകുമ്പോഴും ‘സാമൂഹ്യപ്രവർത്തക’ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഭർത്താവ് കൂടെയുണ്ടല്ലോ. ഭർത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല. ??
Bhagyalakshmi & Parvathy മനോഹരമായി സംസാരിക്കാൻ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാൽ, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയിൽ. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്.
PS: ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോൺഗ്രസ്സിനൊപ്പമാണ്. എന്നിട്ട് കൂടി ഞാൻ വിശ്വസിക്കുന്നത് ജയന്തൻ പറയുന്നതിൽ സത്യത്തിന്റെ അംശങ്ങൾ ഉണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, എനിക്ക് പുരുഷന്മാരോട് അൽപം താല്പര്യകൂടുതലുണ്ട് അതുകൊണ്ട് കൂടി ഞാൻ ശക്തമായി തന്നെ ധരിക്കുന്നത് ‘ഇര’ പറയുന്നതിൽ ശരികളുടെ അംശങ്ങൾ കുറവാണ് എന്നാണ്.